Kerala
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽ കുമാർ - മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഏഴോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപമാണ് സംഭവം. എതിർദിശയിൽ വന്ന ബൈക്കുമായി ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചേന്ദമംഗലം തോപ്പിൽ കുടുംബസമേതം താമസിക്കുന്ന ശ്രീലക്ഷ്മി, ബന്ധു വീട്ടിലുണ്ടായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി സ്കൂട്ടറിൽ പറവൂരിലേക്ക് പോകുന്പോഴാണ് അപകടം. വെടിമറ കരുമാംചേരിയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ശ്രീലക്ഷ്മി. ഭർത്താവ്: സജിത്ത് (ഡ്രൈവർ). മക്കൾ: ആദ്യ, ആദിക്. സഹോദരൻ: വിഷ്ണു.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Kerala
കുഴൽമന്ദം: ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവാവ് റോഡരികിൽ കിടന്ന് രക്തംവാർന്ന് മരിച്ചു. തേങ്കുറുശി വിളയന്നൂർ ചകിരാന്തൊടി വീട്ടിൽ ഷിയാസ് (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.
വ്യാഴാഴ്ച പുലർച്ചെ നടക്കാൻ പോയവരാണ് പരിക്കേറ്റ നിലയിൽ ഷിയാസിനെ കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാരാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുനിശേരിയിൽ ആമസോൺ ഡെലിവറി വാനിന്റെ ഡ്രൈവറായിരുന്നു ഷിയാസ്. അപകടത്തെ തുടർന്ന് വലിയ അളവിൽ രക്തം വാർന്നുപോയതിനാൽ ആശുപത്രിയിലെത്തിക്കുന്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
രാത്രി 11ഓടെ ഷിയാസിനെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ഉടനെ എത്തുമെന്നായിരുന്നു മറുപടി. അതിനുശേഷമാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.
Kerala
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു. വ്യാഴാഴ്ച രാത്രിയിൽ മലപ്പുറം കോഹിന്നൂരിൽ വച്ചുണ്ടായ അപകടത്തിൽ തൃശൂർ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന ബന്ധു ജഹാൻ എന്നിവരാണ് മരിച്ചത്.
കോഴിക്കോട്ടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
എരുമപ്പെട്ടി: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യയാണ് (18)മരിച്ചത്.
മൈസൂർ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ് ആര്യ. ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
കോളജിൽ നിന്ന് പിതാവിനോടൊപ്പം കാറിൽ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
പിതാവ് സുരേന്ദ്രനും പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കോളജിലെ ഭക്ഷണവും താമസവും ശരിയായ രീതിയിലല്ലാത്തതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച് പിതാവിനോടൊപ്പം വീട്ടിലേക്ക് വരുകയായിരുന്നു ആര്യ. സംസ്കാരം പിന്നീട് നടക്കും. മാതാവ്: സിനി. സഹോദരൻ: ആകാശ്.
International
പെഷവാർ: പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ 17 മരിച്ചു. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന യാത്രാ ബസ്, നിർത്തിയിട്ടിരുന്ന ബസിലിടിച്ചാണ് അപകടം. അഞ്ചു പേർക്കു പരിക്കേറ്റു. സ്വാത് എക്സ്പ്രസ്വേയിലായിരുന്നു അപകടമുണ്ടായത്.
Kerala
കൊച്ചി: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എല്‍പി സ്കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാന്‍ മറിഞ്ഞ് അധ്യാപകരുള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
വാഹനത്തിലെ ഡ്രൈവര്‍ കാബിനില്‍ അനധികൃതമായി ഫ്ലാഷ് ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തേടിയത്.
ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കഴിഞ്ഞ മാസം 17ന് വാല്‍പ്പാറയിലെ ഹെയര്‍പിന്‍ വളവിലാണ് വാന്‍ മറിഞ്ഞത്. അപകടത്തിനുമുമ്പ് യാത്രക്കാര്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ മിന്നുന്ന ലൈറ്റുകള്‍ കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹര്‍ജിയാണു പരിഗണനയിലുള്ളത്. രൂപമാറ്റം വരുത്തുകയോ ഫ്ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
NRI
ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാനയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലുങ്കാന സ്വദേശി നവ്യ ഗഡുസു (25) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. ജോലിക്ക് ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു നവ്യയുടെ വാഹനത്തിൽ അമിത വേഗതയിൽ വന്ന മറ്റൊരു വാഹനമിടിക്കുകയായിരുന്നു.
രണ്ട് വർഷം മുമ്പാണ് നവ്യ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് എത്തിയത്. അപകടത്തിൽ മിനിവാനിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്ത്യാന പോലീസ് അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റോഡപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആറു പേർക്കു പരിക്കേറ്റു.
നവ്യ ഗഡുസു (25) ആണു ഷിക്കാഗോയ്ക്കു സമീപം ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
Kerala
പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്. പാലക്കാട് എരിമയൂരിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് അപകട സമയം ബൈക്കിൽ യാത്ര ചെയ്തിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഖിൽ(18) ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റോഡപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ആറു പേർക്കു പരിക്കേറ്റു.
നവ്യ ഗഡുസു (25) ആണു ഷിക്കാഗോയ്ക്കു സമീപം ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.
NRI
ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.
സംസ്കാരം നടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.
10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.
Kerala
നേര്യമംഗലം: എറണാകുളം നേര്യമംഗലത്തിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം. കരിമണലിന് സമീപമായിരുന്നു അപകടമുണ്ടായത്. ലോറിക്ക് പിന്നിലിടിച്ച് സ്വകാര്യ ബസ് മറിയുകയായിരുന്നു. വനത്തിന് സമീപത്തുള്ള കുഴിയിലേക്കാണ് ബസ് മറിഞ്ഞത്.
കൊച്ചിൻ എന്ന എറണാകുളം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 41 യാത്രക്കാരും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മഴയെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.
അപകടത്തിന് പിന്നാലെ ബസിന്റെ ചില്ലുകൾ തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്. പ്രദേശത്തുണ്ടായിരുന്ന വിനോദ സഞ്ചാരികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ നേര്യമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എംസി റോഡിൽ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം നടന്നത്.
വെഞ്ഞാറമൂട് ഭാഗത്ത് നിന്നു വന്ന ബൈക്ക് എതിർ ദിശയിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബിൻ. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥ് പരിക്കുകളെ തുടർന്ന് ചികിത്സയിലാണ്.
വാമനപുരത്ത് നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിച്ച കാർ ആണ് ബൈക്കിലിടിച്ചത്. ഉടൻതന്നെ യുവാക്കളെ ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും സുബിന്റെ ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ രോഗിയുമായി പോയ ആംബുലൻസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുള്ളിനിൽക്കുന്നതിൽ വീട്ടിൽ റെജി ആണ് മരിച്ചത്. വാര്യാപുരത്ത് ആയിരുന്നു അപകടമുണ്ടായത്.
രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഇടിച്ച് മറ്റൊരാൾക്കും പരിക്കുപറ്റി.ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ രോഗിയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തുകയായിരുന്നു. ആംബുലൻസിന്റെ സ്റ്റിയറിംഗ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.
Kerala
കൊച്ചി: നിയന്ത്രണം വിട്ട ബൈക്കിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം. മുളവുകാട്-പൊന്നാരിമംഗലം പടന്നയിൽ വീട്ടിൽ ധനീഷിന്റെ മകൾ മേധാ ധനീഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം.
കണ്ടെയ്നർ റോഡിലെ മൂലമ്പിള്ളി ഭാഗത്തായിരുന്നു അപകടം നടന്നത്. അയൽവാസി രേഖയ്ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു മേധയും അമ്മ മിഥുനയും. അമ്മയുടെ കൈകളിലായിരുന്നു മേധ. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ മേധയെയും മിഥുനയെയും അയൽവാസിയായ രേഖയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മേധ മരിച്ചു. മിഥുനയും രേഖയും ചികിത്സയിലാണ്.
Kerala
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എംബിബിഎസ് വിദ്യാർഥി മരിച്ചു. വെമ്പായം കന്യാകുളങ്ങര പോംകുന്ന് ഷാഹിൻ വില്ലയിൽ ഷിറാസ്ഖാൻ-സുമയ്യ ദമ്പതികളുടെ മകൻ ഷാഹിൻ(23) ആണ് മരിച്ചത്.
എംസി റോഡിൽ കന്യാകുളങ്ങരയിൽ ബുധനാഴ്ച രാത്രി 7.30ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിനെ ഉടൻ തന്നെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർദ്ദാനിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു ഷാഹിൻ. യുദ്ധവുമായി ബന്ധപ്പെട്ട് അവധി ലഭിച്ചതിനെത്തുടർന്ന് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂരിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകുന്നേരം 3.15ഓടെ കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലാണ് അപകടമുണ്ടായത്.
സ്വദേശി ബിജി-വാള്‍ട്ടര്‍ ദമ്പതികളുടെ മകന് ബിനോയ് ആണ് മരിച്ചത്. ബിനോയിയും അമ്മയും സഹോദരിയും ഓട്ടോയില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ ബിജി, മാമ്പള്ളി സ്വദേശിയായ ഡ്രൈവർ ഗുലായിസ് എന്നിവർക്ക് പരിക്കേറ്റു.
ബിനോയിയുടെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.
District News
വിഴിഞ്ഞം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. ജവഹർനഗർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഗ്രേഡ് എസ്ഐ സെൽവരാജ് (48) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വിഴിഞ്ഞം ഉച്ചക്കട പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ സെൽവരാജിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരം മരിച്ചു.
നേരത്തെ വിഴിഞ്ഞം സ്റ്റേഷനിലും ജോലി നോക്കിയിരുന്നു.
Kerala
ആലപ്പുഴ: ബൈക്കിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരിക്കേറ്റ സഹയാത്രികൻ ആശുപത്രിയിൽ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ ഹരിനാരായണൻ (20) ആണ് മരിച്ചത്.
സുഹൃത്ത് ആദിത്യൻ (20) ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു അപകടം. ബൈക്ക് പെട്രോൾ തീർന്ന് നിന്നു പോയി. പിന്നീട് മറ്റൊരു സുഹൃത്തായ അക്ഷയുമായി ചേർന്ന് വാഹനം പരിശോധിച്ചു നിൽക്കുമ്പോൾ കോഴികയറ്റി വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു.
ഹരിനാരായണൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് ഹരിനാരായൺ.
Kerala
ഇടുക്കി: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രാമക്കൽമേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 ഓടെയാണ് അപകടം.
രാമക്കൽമേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്നും വരികയായിരുന്ന ജയലാലിന്റെ ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉടൻ തന്നെ ജയലാലിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. നില ഗുരുതരമായതിനാൽ പിന്നാലെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴി മധ്യേ ജയലാലിന്റെ മരണം സംഭവിച്ചു.
Kerala
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെടുന്പോൾ താരം മദ്യലഹരിയിൽ ആയിരുന്നില്ലെന്ന് പരിശോധന ഫലം. കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്.
ഫെബ്രുവരി അഞ്ചിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് ഇറങ്ങിയ മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ബൈക്ക് ഇടിക്കുകയും, ബൈക്കിലുണ്ടായിരുന്നവര്‍ തെറിച്ച് വീഴുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയിരുന്നു. കെമിക്കല്‍ ലാബ് ഫലം വന്നതിന് പിന്നാലെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പോലീസ് ഒഴിവാക്കി. നിലവിൽ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയത് മാത്രമാണ് മണിയന്‍പിള്ള രാജുവിനെതിരെയുള്ള കുറ്റം.
Kerala
നെടുമ്പാശേരി: കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വെങ്ങോല കുറ്റിപ്പാടം കോരപ്പിള്ളിക്കുടി വീട്ടിൽ റഹീമിന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ(21) ആണ് മരിച്ചത്.
കൊച്ചി വിമാനത്താവള റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കമ്പലത്തെ ഒരു സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇഖ്ബാൽ.
Kerala
ചാരുംമൂട്: ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കരിമുളയ്ക്കൽ സ്വദേശി കാട്ടിൽകുളത്തിൽ വീട്ടിൽ ജോർജ് മാത്യു ക്രിസ്റ്റി (40 ) ആണ് മരിച്ചത്. കെപി റോഡിൽ വിവിഎച്ച്എസ്എസിനു സമീപമായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി ജോർജ് മാത്യു ക്രിസ്റ്റിയെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കായംകുളം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് വിവരം.
മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് നടത്തും.
Kerala
ആലപ്പുഴ: ആലപ്പുഴ അർത്തുങ്കൽ ബൈപാസിന് സമീപം വാഹനാപകടത്തിൽ എസി മെക്കാനിക്കിന് ദാരുണാന്ത്യം. മണ്ണഞ്ചേരി സ്വദേശി കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആണ് അപകടമുണ്ടായത്.
നൗഷാദ് രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. തിരൂരങ്ങാടി കുറുവ മീനാര്‍കുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകന് ഷാദില്‍ (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാഹനമോടിച്ച വേങ്ങര സ്വദേശി ഗഫൂര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വകാര്യ പാര്‍സല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷാദില്‍. മീനാര്‍കുഴിയിലെ സജീവ എംഎസ്എഫ് പ്രവര്‍ത്തകനാണ്.
ജോലി സംബന്ധമായ യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നി യന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഷാദിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ്: മുനീറ. സഹോദരങ്ങള്‍: മുഹമ്മദ് ഷാബില്‍, ഷിഫ, റിഫ.
Kerala
തിരുവനന്തപുരം: റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് ഓട്ടോറിക്ഷ കുഴിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. നേമം വട്ടവിളയ്ക്ക് സമീപത്തായിരുന്നു അപകടം. രാത്രി ഏഴോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
വട്ടവിള സ്വദേശികളായ രാജീവിനും (42), ഭാര്യ രജിത (38) ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപത്തെ റോഡിലൂടെ പോകുമ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് 25 അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.
District News
കോങ്ങാട്: ചെര്‍പ്പുള്ളശേരി-തൂത പാതയില്‍ കോങ്ങാടിനടുത്ത് മാഞ്ചേരിക്കാവിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് നീലഗിരി സമയപുരം അശോക് വില്ലയില്‍ ഫ്രാന്‍സിസ് കുമാറിന്റെ മകന് കെവിന് സ്റ്റാനിസ് (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് അഭിഷേകിന് ഗുരുതരമായി പരിക്കേറ്റു.
വൻ അപകടപരന്പരയാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ അരങ്ങേറിയത്. ചെര്‍പ്പുള്ളശേരി ഭാഗത്തുനിന്നു വരികയായിരുന്ന കാറും കോങ്ങാട് ഭാഗത്തുനിന്ന് പോകുകയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടത്തിന്റെ തുടക്കം.
അപകടത്തില്‍പ്പെട്ട കാര്‍ വട്ടംകറങ്ങി എതിര് ദിശയിലേക്ക് മാറിയതോടെ എതിര് ദിശയില്‍ നിന്നെത്തിയ മറ്റൊരു ബൈക്ക് വീണ്ടും കാറില്‍ വന്ന് ഇടിച്ചു മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ടാങ്ക് തകര്‍ന്ന് തീ പിടിച്ചു ബൈക്ക് കത്തിനശിക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട കാറില്‍ വന്ന് ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്കും സാരമായി പരിക്കേറ്റു.
Kerala
പാലക്കാട്: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. കോയമ്പത്തൂർ മധുക്കര ദേശീയപാതയിലാണ് അപകടമുണ്ടായത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ഞായറാഴ്ച വൈകിട്ട് ചാവടി മേൽപ്പാലത്തിൽ ആയിരുന്നു അപകടം സംഭവിച്ചത്. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്.
നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ വിവരങ്ങൾ ലഭ്യമല്ല.
Kerala
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം താമസിക്കുന്ന പുതിയപുരയില്‍ സുരേഷ് ബാബു(65) ആണ് മരിച്ചത്.
കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപം സ്പെയര്‍ പാർട്സ് വ്യാപാരം നടത്തുന്നയാളാണ് സുരേഷ് ബാബു. തന്റെ സ്ഥാപനത്തിൽ പെയിന്റിംഗ് ജോലി നടക്കുന്നതിനാല്‍ രാത്രി കടയില്‍ വന്നതായിരുന്നു സുരേഷ്.
കടയിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വാടാനാംകുറുശി സ്വദേശിനി ദിവ്യ(41) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് പാതയിൽ ദീർഘനേരം സ്വകാര്യ ബസുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന ബസ് ആണ് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.
സ്കൂട്ടറിൽ യുവതിയെ കൂടാകെ കുട്ടിയും സഞ്ചരിച്ചിരുന്നു. അപകടത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കുടപ്പന മൂടിന് സമീപം നുള്ളിയോടില്‍ വച്ചായിരുന്നു അപകടം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന റിയാസ് (25), മുഹമ്മദ് ഷാഫി (22), സുഹൈന്‍ (14), സിയാന് (12), മുഹമ്മദ് (11 ) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുടപ്പന മൂട്ടില് നിന്നും നെടുമങ്ങാടേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു.
കുഴിയിലേക്ക് വീണ വാഹനം വീടിന് സമീപത്തെ മരത്തിലിടിച്ച് നിന്നു. അപകടത്തെ തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റവരെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
National
ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ വാഹനാപകടത്തിൽ മൂന്ന് പോലീസ് സബ് ഇൻസ്പക്ടർമാർ കൊല്ലപ്പെട്ടു. ബംഗളുരു-ബല്ലാരി ദേശീയപാതയിൽ പ്രകാശ് സ്പോഞ്ച് അയൺ ഫാക്ടറിക്കു സമീപം ഞായറാഴ്ച രാവിലെ ഏഴുമണിക്കുണ്ടായ അപകടത്തിൽ രണ്ട് എസ്ഐമാർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ബംഗളുരുവിൽ നിന്ന് ബല്ലാരിയിലേക്കു വരികയായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കാർ തൊട്ടമുന്നിലുണ്ടായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അമരീഷ്, മഞ്ചുനാഥ്, സച്ചിൻ എന്നീ ഇൻസ്പെക്ടർമാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ലക്ഷ്മണിനെയും ഈശ്വറിനെയും വിദഗ്ധചികിത്സയ്ക്കായി ദാവൻഗരെയിലേക്കു മാറ്റി.
Kerala
മലപ്പുറം: മലപ്പുറം കാവനൂരിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. വാഴക്കാട് സ്വദേശികളായ അബ്ദുൽ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണിരുന്നു. ദേഹത്ത് കാര്‍ കയറിയിറങ്ങിയതോടെ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അബ്ദുൽ അസീസ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സൗദാബീവി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഏലംകുളം ചെറുകര ആലുംകൂട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം നടന്നത്.
തൃശൂർ മുണ്ടൂരിൽ വച്ച് ആയിരുന്നു ഫർഹാൻ ഓടിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിലെ ബിടെക് വിദ്യാർഥിയായിരുന്നു ഫർഹാൻ. രാവിലെ കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്കാരം ചെറുകര ജുമാമസ്ജിദ് നടന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ബാസിയയിൽ വാഹനാഭ്യാസം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥി തമിഴ്നാട് സ്വദേശി ജോയൽ മേവിൻ മൈക്കിൾ ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്ന ജോയലിനെ നിയന്ത്രണം വിട്ട അഭ്യാസ വാഹനത്തിന്റെ ഇടിയേറ്റ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു.
Kerala
കണ്ണൂർ: ഇരിക്കൂറിൽ ചെങ്കല്ലുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കല്യാട് നിന്ന് ചെങ്കല്ലുമായി പോയ ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പള്ളി വളപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞതോടെ ഡ്രൈവർ കാബിനുള്ളിൽ കുടുങ്ങി. തുടർന്ന് മട്ടന്നൂർ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ചുകയറി പള്ളി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയം പള്ളിയിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയുടെ പിൻവശത്തെ ചില്ല് തകർത്താണ് ഡ്രൈവറെ പുറത്തെടുത്തത്.
NRI
മസ്കറ്റ്: ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ മഹൂത്തിന് സമീപം വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ഷജിത് കുമാര്‍ (55), സഹോദരപുത്രന് ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പിക്കപ്പ് വാനിന് നിയന്ത്രണം നഷ്ടമാവുകയും കാല്‍നട യാത്രക്കാരായിരുന്ന ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയുമായിരുന്നു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
Kerala
തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 20-ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർ ഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
മലപ്പുറം: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങിയ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശി ആണ് മരിച്ചത്. വളാഞ്ചേരി ടൗണില്‍ ബുധനാഴ്ച വൈകുന്നേരം 6:45ഓടെ ആയിരുന്നു അപകടം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ് ആണ് ശശിയുടെ കാലിലൂടെ കയറിയിറങ്ങിയത്.
അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ശശിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ ദാഹോദിന് സമീപം ഇൻഡോർ - അഹമ്മദാബാദ് ദേശീയപാതയിൽ അമിതവേഗതയിലെത്തിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് പേർ മരിച്ചു. സച്ചിൻ ബിരാദാർ (27), അഭിഷേക് യാദവ് (26), തേജസ് ദാഗ്ഡെ (26) എന്നിവരാണ് മരിച്ചത്.
ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രം സന്ദർശിച്ച ശേഷം സോമനാഥിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലും സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലിടിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ വാഹനത്തിൽ നിന്ന് വേർപെട്ടു. അഭിഷേകും സച്ചിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ചികിത്സയിലായിരിക്കെയാണ് തേജസ് മരിച്ചത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിടിച്ചു നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി.
കേസിൽ മണിയന്‍പിള്ള രാജു രാവിലെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നും പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
വാഹനം ഓടിച്ചതു താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നു മണിയന്‍പിള്ള രാജു പറഞ്ഞു.
താനൊരു കാന്‍സര്‍ രോഗിയാണ്. കൂടാതെ ചിക്കുൻഗുനിയയും ബാധിച്ചിട്ടുണ്ട്. പെട്ടെന്നു പാനിക് ആയിപ്പോയതുകൊണ്ടാണ് കാറില്‍നിന്നു പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പോലീസിൽ വിളിച്ച് അറിയിക്കുകയും ചെയ്തെന്നും മണിയന് പിള്ള രാജു പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്കു ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിനു ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു.
നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിനു നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തൃശൂർ: വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ യുവാവിനു 95 ലക്ഷം രൂപ നഷ്ടപരിഹാരം. വിയ്യൂർ പെട്രോൾപന്പിനു സമീപം കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിനു ഗുരുതര പരിക്കേറ്റ സെബിൻ സണ്ണിക്കാണ് നാഷണൽ ഇൻഷുറൻസ് കന്പനി നഷ്ടപരിഹാരം നൽകിയത്.
ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ ആളാണ് സെബിൻ. തൃശൂർ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സംഘടിപ്പിച്ച ലോക് അദാലത്തിലാണ് കേസ് ഒത്തുതീർപ്പായത്.
ജില്ലാ കോടതി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.പി. സൈതലവി ചെക്ക് കൈമാറി.
ഡിഎൽഎസ്എ സെക്രട്ടറി ഇൻചാർജ് ടി.കെ. മമതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എംഎസിടി ജഡ്ജി രവിചന്ദർ, ഇൻഷുറൻസ് കന്പനി ചീഫ് ബിസിനസ് ഓഫീസർ വിനീശൻ വിജയൻ, ഹബ് ഇൻ ചാർജ് സുനിത ആൻ തോമസ്, ഡെപ്യൂട്ടി മാനേജർ ടി.എസ്.സാബു, അഡ്വ. പി.ബി. ജയശ്രീ, ഹർജി ഭാഗം അഡ്വ. ടി.എസ്. ജോഷി, അഡ്വ. മറിയാമ്മ കെ. ഇട്ടൂപ്പ്, അഡ്വ. സീബ മാത്യൂസ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം. നന്ദിയോട് സ്വദേശി നിഖിലിന് ആണ് അപകടത്തിൽ പരിക്കേറ്റത്. പാലോട് ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. ഈ സമയം മുന്നിലുണ്ടായിരുന്ന പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിഖിൽ അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചുമാറ്റി. ഇതോടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് തീപിടിച്ചു. ഇതേ തുടർന്ന് പൊള്ളലേറ്റാണ് ഒരാൾ മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊട്ടാരക്കര - കൊല്ലം റോഡിൽ താമരശേരി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഒരു വാഹനത്തിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് അമ്മയും മക്കളും സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മക്കളായ ഷംന, റംസാന എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഹസീനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോട്ടയം: തിരുവല്ല മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ ഇടിച്ചതായാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു.
തുടർന്ന് അഗ്നിശമന യൂണിറ്റും പോലീസും നാട്ടുകാരും ചേർന്ന് ട്രക്ക് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ട്രക്ക് ഡ്രൈവർ ഉൾപ്പെടെ നാല് പേരുടെ നില നില ഗുരുതരമാണെന്നാണ് വിവരം. അപകട കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
നോട്ടീസ് നൽകി വിഷ്ണുവിനെ വിട്ടയച്ചതിനാലാണ് ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, കിളിമാനൂർ വാഹനാപകടത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്.
കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Kerala
പാലക്കാട് : പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത് ആണ് (30) മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് ഭാഗത്ത് വച്ചായിരുന്നു അപകടം.
രാത്രി 10:45ഓടെ കാഞ്ഞിക്കുളം വളവിലായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. മറ്റൊരാളെ മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റത്.
Kerala
പാലക്കാട്: പാലക്കാട് സംസ്ഥാന പാതയിൽ ബൈക്കിൽ ലോറി തട്ടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷ് (40) ആണ് മരിച്ചത്.
വൈകുന്നേരം ഏഴോടെ ആയിരുന്നു അപകടം നടന്നത്. മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് വച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു സുരേഷ്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു.
അപകടത്തെ തുടർന്ന് നിലത്ത് വീണ സുരേഷിന്റെ ദേഹത്ത് ലോറിയുടെ ടയർ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ സുരേഷ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
District News
പാലക്കാട്: ജോലികഴിഞ്ഞു ഭർത്താവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന കെഎസ്എഫ്ഇ ഉദ്യോഗസ്ഥ വാഹനാപകടത്തിൽ മരിച്ചു. ഭർത്താവിനു പരിക്കേറ്റു. കെഎസ്എഫ്ഇ പാലക്കാട് ടൗണ്‍ ബ്രാഞ്ചിലെ അസി. മാനേജർ കരിങ്കരപ്പുള്ളി കാരക്കാട് ലാൻഡ് ലിങ്ക്സ് ഗാർഡൻ അഹലം വീട്ടിൽ കെ. ഷെഹ്ന(37)യാണ് മരിച്ചത്. ഭർത്താവ് തൊഴിൽവകുപ്പിലെ ഉദ്യോഗസ്ഥനായ അബ്ദുൾ ജലീലിനു പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം ആറിന് ചന്ദ്രനഗറിലാണ് അപകടം. ബൈക്ക് റോഡരികിലെ മണലിലൂടെ കയറിയതിനെതുടർന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിലേക്കുവീണ ഷെഹ്നയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.
കാലിനും കൈക്കും പരിക്കേറ്റ അബ്ദുൾ ജലീൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കസബ പോലീസും ഹൈവേ പോലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
മക്കൾ: അൽഹാൻ, അഹിയാൻ. പാലക്കാട് ട്രാഫിക് പോലീസ് എഎസ്ഐ മെഹ്റുബാനുവിന്റെയും കരീമിന്റെയും മകളാണ് ഷെഹ്ന. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.
Kerala
അമ്പലപ്പുഴ: മില്‍മ പാല്‍വിതരണ വാഹനത്തിന്റെ ഡോര്‍ തുറന്നു റോഡിൽ
തെറിച്ചു വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് 17 ആം വാര്‍ഡില്‍ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകന് ഉഷസ്(30) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു അപകടം. മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയ ശേഷം വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പെട്ട് വാതില്‍ പെട്ടെന്നു തുറന്നുപോയതോടെ ഉഷസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഉല്ലാസ്, ഉണ്ണി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Kerala
പാലക്കാട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ (18)ആണ് മരിച്ചത്.
ജനുവരി 4ന് ആയിരുന്നു അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മുഹ്സിൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി 11.15ഓടെയാണ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്. നാട്ടുകൽ ഐഎൻഐസി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മുഹ്സിൻ.
District News
മങ്കട: സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പി.ടി. ഷറഫുദ്ദീന്റെ ഭാര്യയും നിലവിൽ മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ പൂന്തോട്ടത്തിൽ ചക്കുപറന്പിൽ നസീറ (40) വാഹനാപകടത്തിൽ മരിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച നസീറ അടുത്ത ദിവസങ്ങളിലാണ് ഗ്രാമപഞ്ചായത്ത് അംഗമായി അധികാരമേറ്റെടുത്തത്.
ഇന്നലെ വൈകുന്നേരം കടന്നമണ്ണയിൽ ബസ് കാത്തുനിൽക്കുന്പോൾ പിക്കപ്പ് വാഹനം തട്ടിയാണ് ഗുരുതര പരിക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: ഇബ്ൻഷ, ഇഷ, ഇഹ്സാൻ. പിതാവ്: കുഞ്ഞാലി. മാതാവ്: കുഞ്ഞാത്തു. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ.
Kerala
ചേര്‍ത്തല: ബൈക്ക് അപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിംഗ് സ്കൂൾ ഉടമ കെ.കെ. സതീശന് (60) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് സതീശന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: ഗീത, മക്കള്‍: അഭിരാമി, അനന്തനാരായണന്‍.
NRI
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികൾ ഉൾപ്പടെ നാലു മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.
അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
District News
പയ്യന്നൂര്‍: കോഴിക്കോട്ട് വാഹനാപകടത്തില്‍ പയ്യന്നൂർ സ്വദേശി മരിച്ചു. തായിനേരി ജുമാ മസ്ജിദിനു സമീപത്തെ മുഹമ്മദ് കുഞ്ഞി-നഫീസ ദന്പതികളുടെ മകന് എം.കെ. മുഹമ്മദ് റിയാസ് (44) ആണ് മരിച്ചത്.
വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന എം.കെ. ഷമീമയുടെ സഹോദരനാണ്. ഭാര്യ: റംസീന (ചേനോത്ത്, വെള്ളൂര്‍). മക്കള്‍: മുഹമ്മദ് റാസി, ഫാത്തിമത്ത് റിസ. മറ്റു സഹോദരങ്ങള്‍: ഷാനവാസ്, സാജിത, ഷമീം.
NRI
റിയാദ്: മലയാളി കുടുംബത്തിലെ നാലുപേർ മദീനയ്ക്ക് സമീപം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.
മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിംഗ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കുടുംബം സഞ്ചരിച്ച ജിഎംസി വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്.
സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മദീന കെഎംസിസി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
District News
ചെന്ത്രാപ്പിന്നി: ദേശീയപാതയിൽ ചെന്ത്രാപ്പിന്നി പാലപ്പെട്ടിയിൽ പെട്ടിഓട്ടോ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. പെട്ടിഓട്ടോയിലുണ്ടായിരുന്ന എടമുട്ടം സ്വദേശികളായ സന്തോഷ്, ബാബു, വിപിൻ എന്നിവർക്കാണ് പരിക്ക്.
സന്തോഷിന് ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ സഹറാസ് ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. വടക്ക് ഭാഗത്തുനിന്നും വന്നിരുന്ന പെട്ടി ഓട്ടോ നിയന്ത്രണം തെറ്റി നിർത്തിയിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ച ലോറി നിർത്താതെ പോയി. ചെന്ത്രാപ്പിന്നി മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.